അമൃത്സർ : പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിനായി 13 വിഷയങ്ങൾ അവതരിപ്പിക്കാൻ സമയം ചോദിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നവജോത് സിങ് സിദ്ദു.
ഉയർത്തെഴുനേൽപ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്. പഞ്ചാബ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മുൻഗണനാ മേഖലകൾ വ്യക്തമാക്കിക്കൊണ്ടാണ് സിദ്ദുവിന്റെ കത്ത്. മതനിന്ദ കേസുകളിലെ നീതി, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, വൈദ്യുതി, തൊഴിൽ അവസരങ്ങൾ, മണൽ ഖനനം, പിന്നോക്ക സമുദായത്തിന്റെ ക്ഷേമം അടക്കമുള്ളവയാണ് അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഡൽഹിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കെ.സി.വേണുഗോപാലിനേയും കണ്ടതിന് ശേഷമാണ് സിദ്ദു കത്ത് ടിറ്റ്വറിൽ പങ്കുവെച്ചത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയും സിദ്ദു പിൻവലിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക, രാഹുൽ എന്നിവരിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കുമെന്നും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും സിദ്ദു പറഞ്ഞിരുന്നു.
അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ മാസം നവജോത് സിങ് സിദ്ദു, പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.