തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശേഖരം എവിടെയായിരിക്കും? സംശയം വേണ്ട, അത് പേരൂർക്കട എസ്എപി ക്യാംപിലെ എൻഡിപിഎസ് ഗോഡൗണിലാണ്. 2002 മുതലുള്ള കേസുകളിൽ തൊണ്ടിയായി പിടിച്ചെടുത്ത കഞ്ചാവാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കഞ്ചിക്കോട്ടെ മലബാർ സിമന്റ്സിന്റെ ഇൻസിനറേറ്ററിൽ എത്തിച്ചു കത്തിച്ചുകളയാനാണു നിർദേശമെങ്കിലും കോടതി നടപടികളും നിയമ നൂലാമാലകളും അവസാനിക്കാത്തതിനാൽ കത്തിക്കൽ കാര്യമായി നടന്നിട്ടില്ല.
പണ്ടു ചില്ലറ കഞ്ചാവാണു പിടിച്ചിരുന്നതെങ്കിൽ ഇന്നു പിടിക്കുന്നത് അഞ്ഞൂറും ആയിരവും കിലോഗ്രാമൊക്കെയാണ്. ഓരോ കേസ് വരുമ്പോഴും എടുക്കുകയും തിരിച്ചു വെയ്ക്കുകയും ചെയ്യുമെന്നതിനാൽ ഗോഡൗണിൽ ആകെ എത്ര അളവുണ്ടെന്നറിയുക ദുഷ്കരം. 2002 മുതലുള്ളത് ഇവിടെയുണ്ടെന്ന് എസ്എപി ക്യാംപ് അധികൃതർ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പിടിച്ചെടുത്ത കഞ്ചാവാണിത്. മറ്റു ലഹരിവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. വെന്റിലേഷൻ ഇല്ലാത്ത മുറിയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ എലിയോ, പാറ്റയോ കടക്കാൻ സാധ്യതയില്ല. എന്നാൽ ഈർപ്പം തട്ടി നശിച്ചുപോയ സംഭവങ്ങളുണ്ട്. ചിലത് ഇരുന്നിരുന്ന് ഉണങ്ങിപ്പൊടിഞ്ഞു പോകും.
കോടതി ആവശ്യത്തിനു സാംപിളെടുത്ത ശേഷം ബാക്കിയുള്ള കഞ്ചാവാണു ഗോഡൗണിൽ സൂക്ഷിക്കുക. കേസിന്റെ വിചാരണ പൂർത്തിയായെങ്കിൽ മാത്രമേ തൊണ്ടിമുതൽ നശിപ്പിക്കാൻ പാടുള്ളൂ. എന്നാൽ കഞ്ചാവ് ധാരാളമായി പിടിച്ചു തുടങ്ങിയതോടെ ഇതു സൂക്ഷിക്കുന്നത് എല്ലായിടത്തും വലിയ ബുദ്ധിമുട്ടായി. ഇതിനിടെയാണു സുപ്രീംകോടതി ഇടപെടലുണ്ടായത്. വിചാരണ തീരുന്നതു വരെ കാത്തിരിക്കേണ്ടെന്നായിരുന്നു കോടതി നിർദേശം. 2014 ൽ സുപ്രീംകോടതി ഇക്കാര്യം കർശനമായി പറഞ്ഞു. കേരളം എന്നിട്ടും വൈകി. 2014ൽ വന്ന നിർദേശം കേരളം നടപ്പാക്കാൻ നടപടി തുടങ്ങിയത് 2017 ലാണ്. അതിനു മുൻപു പിടിച്ചെടുത്ത മുഴുവൻ തൊണ്ടിമുതലും വിചാരണ തീരുന്നതു കാത്തുകിടക്കുന്നു.