തിരുവനന്തപുരം : ഹൈക്കമാൻഡ് അംഗീകാരത്തോടെ കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് കൈമാറാൻ കെപിസിസി നേതൃത്വവും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും തീരുമാനിച്ചതായി വിവരം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും പ്രശ്നപരിഹാരത്തിനുള്ള തിരക്കിട്ട ചർച്ചകളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ചെന്നിത്തലയുടെ ആവശ്യങ്ങളും ഹൈക്കമാൻഡ് നിലപാടും മന്ത്രിസഭയിൽ ചേരാൻ ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും തന്റെ ആവശ്യങ്ങളിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുന്നതായാണ് സൂചനകൾ.
തന്നെ അനുകൂലിക്കുന്നവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. പ്രത്യേകിച്ച്, ആലുവയിൽ നിന്ന് തുടർച്ചയായി നാലു തവണ വിജയിച്ച അൻവർ സാദത്തിന് മന്ത്രിസ്ഥാനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കൂടാതെ, ജോസഫ് വാഴക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ഉപാധിയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് ചെന്നിത്തലയെന്നാണ് വിവരം. എന്നാൽ, കോൺഗ്രസ് അദ്ദേഹത്തിന് ധനവകുപ്പ് നൽകാനാണ് നിലവിൽ ആലോചിക്കുന്നത്.
ഇതുവരെ വിട്ടുവീഴ്ചയ്ക്ക് ചെന്നിത്തല തയ്യാറായിട്ടില്ലെങ്കിലും ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിലും കണ്ടോൺമെന്റ് ഹൗസിലും യുഡിഎഫ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ തുടരുകയാണ്. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പട്ടികയാകും സമർപ്പിക്കുക. ഇന്ന് വൈകുന്നേരത്തോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘടകകക്ഷി മന്ത്രിമാരുടെ കൂടി പട്ടിക ഉൾപ്പെടുത്തിയാകും വി.ഡി. സതീശൻ ഗവർണറെ കാണുക.






























