തിരുവനന്തപുരം : സ്ഥലംമാറ്റത്തിനായി കോൺഗ്രസ് എംപിയുടെ ശുപാർശക്കത്തുമായി ദേവസ്വം മന്ത്രിയെ സമീപിച്ച സി.പി.എം. സർവീസ് സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഎം സർവീസ് സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുമായ ശ്രീക്കുട്ടനെതിരെയാണ് സംഘടന നടപടിയെടുത്തത്. കൊട്ടാരക്കര മണികണ്ഠേശ്വരം ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമനം ലഭിക്കുന്നതിനായി കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ കത്തുമായാണ് ശ്രീക്കുട്ടൻ ദേവസ്വം മന്ത്രി കെ. മുരളീധരനെ കണ്ടത്. ഈ ശുപാർശക്കത്ത് പുറത്തായതോടെ പാർട്ടിക്കുള്ളിൽ ശ്രീക്കുട്ടനെതിരെ വിമർശനമുയർന്നു. തുടർന്നാണ് സംഘടനാതലത്തിൽ നടപടിയുണ്ടായത്.
വിവാദം കടുത്ത സാഹചര്യത്തിൽ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തരമായി യോഗം ചേർന്നാണ് നടപടിക്ക് തീരുമാനമെടുത്തത്. ശ്രീക്കുട്ടനെ ആറുമാസത്തേക്ക് സംഘടനാ ചുമതലകളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ, പ്രാഥമിക അംഗത്വത്തിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. മുമ്പ് ദേവസ്വം ബോർഡിലെ സിപിഎം പ്രതിനിധിയായിരുന്ന കെ. രാഘവന്റെ പേഴ്സണൽ അസിസ്റ്റന്റായി ശ്രീക്കുട്ടൻ പ്രവർത്തിച്ചിട്ടുണ്ട്. അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും സംഘടനയുടെ ഒരു വിഭാഗം ഇദ്ദേഹത്തെ അനുകൂലിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.





























