ഖുന്തി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഗ്രാമവാസികൾ മർദ്ദിച്ചതിനെത്തുടർന്ന് 35 വയസ്സുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഗുംല ജില്ലയിലെ സിസായ് സ്വദേശിയായ ദിൽദാർ അൻസാരി (35) ആണ് കൊല്ലപ്പെട്ടത്. പിടിയിലായ രണ്ടുപേരെയും നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഖുന്തി എസ്.ഡി.പി.ഒ. മംഗൾ സിംഗ് ജമുദ പറഞ്ഞു. ഖുന്തിയിലെ മുർഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആൾകൂട്ട ആക്രമണം നടന്നത്. നാലംഗ സംഘം ഗ്രാമത്തിൽ തങ്ങളുടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഗ്രാമവാസികൾ വളഞ്ഞത്. ആടുകളെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സംഘത്തിലെ രണ്ടുപേരെ പ്രദേശവാസികൾ ചേർന്ന് പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം തുടങ്ങിയതോടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ കാറുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അൻസാരി വഴിയിൽ തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.






























