തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്. കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ കോൺഗ്രസ് നേതാക്കളുമായി അഡീഷണൽ എസ് പി ചർച്ച നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ 4 കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ പിഎ കെ.ആർ.രതീഷ്കുമാർ (40), ഓഫീസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ (41), എൻജിഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് (44), കോൺഗ്രസ് പ്രവർത്തകൻ വി.നൗഷാദ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. ഇവർക്കൊപ്പം ചോദ്യംചെയ്യലിന് ഹാജരായ മറ്റൊരു ഓഫീസ് ജീവനക്കാരനെ സാക്ഷിയാക്കുകയും ചെയ്തു.
ജൂൺ 24നു രാഹുലിന്റെ ഓഫീസിൽ അതിക്രമം കാട്ടിയ എസ്എഫ്ഐ പ്രവർത്തകർ അവിടെയുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രവും തകർത്തെന്നായിരുന്നു ആരോപണം. എന്നാൽ സാഹചര്യത്തെളിവുകൾ, സാക്ഷിമൊഴികൾ, സിസിടിവി-മൊബൈൽ ഫോൺ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് അറസ്റ്റ് എന്നു ഡിവൈഎസ്പി ടി.പി.ജേക്കബ് പറഞ്ഞിരുന്നു.





























