ന്യൂഡൽഹി : കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ മുകൾത്തട്ടു മുതൽ താഴേത്തട്ടു വരെ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം. നാളെ പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കൾ സോണിയയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. ഗുലാം നബി ആസാദ്, കബിൽ സിബൽ, മനീഷ് തിവാരി, പി.ജെ. കുര്യൻ, ശശി തരൂർ എന്നിവരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.
കത്തിൽ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തിൽ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. പാര്‍ലമെന്ററി ബോർഡ് രൂപീകരിക്കണം. സംഘടനാ തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിക്കുള്ള പിന്തുണ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വസം നഷ്ടപ്പെടുന്നതും ഗൗരവമായി കാണണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൂർണസമയ സജീവ നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കൾ ബ്ലോക്ക് തലം മുതൽ എഐസിസി തലം വരെ ഭരണഘടാപരമായ തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് പറയുന്നു.
പാർട്ടിയിലുടനീളം വിപുലമായ പരിഷ്കാരങ്ങൾ, അധികാരം വികേന്ദ്രീകരണം, സംസ്ഥാന ഘടകങ്ങളുടെ ശാക്തീകരണം എന്നിവയും കത്തിലെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. കോൺഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ദേശീയ അനിവാര്യത ആണെന്നു വാദിക്കുന്ന കത്ത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ വീഴ്ച എങ്ങനെയെന്ന് അടിവരയിടുന്നു.