പത്തനംതിട്ട : കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാതെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിനെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച നാളെ (2025 സെപ്റ്റംബർ 29- തിങ്കളാഴ്ച്ച) വൈകിട്ട് 5-മണിക്ക് ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
സ്വന്തം മുത്തശ്ശിയും പിതാവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടും തനിക്കെതിരായ തീവ്രവാദ ഭീഷണികൾ വകവയ്ക്കാതെ ബി.ജെ.പി സർക്കാരിന്റെ നെറികേടുകൾക്കും വോട്ട് കൊളളയടക്കമുള്ള ജനാധിപത്യ ധ്വംസനങ്ങൾക്കും എതിരെ നിർഭയവും നിരന്തരവുമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതിൽ വിറളിപൂണ്ട സംഘപരിവാർ ശക്തികൾ നടത്തുന്ന വധഭീഷണികൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിന്റെ നടപടി നിന്ദ്യവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും സി.പി.എം – ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യക്ഷമായ ഉദാഹരണമാണെന്നും ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് ഡി.സി.സി നേതാക്കൾ സർക്കാരിന് മുന്നറിയിപ്പ് നല്കി. പ്രതിഷേധ പ്രകടനത്തിന്റേയും യോഗത്തിന്റേയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കുമെന്ന് ഡി.സി.സി സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.





























