ദില്ലി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമാകുന്നു. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് വിവാദമായത്. വിദ്വേഷത്തിന്‍റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്‍റെ ട്വീറ്റില്‍ പറയുന്നു. ബിജെപിയും ആർഎസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും. പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
കോൺഗ്രസ് ഉടൻ ചിത്രം പിൻവലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിൻ്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്. കേരളത്തിലെ ആര്‍എസ്എസ് പ്രവർത്തകർക്ക് എതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നതാണിത്. ഇന്ത്യാ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന് സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടും. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്‍റേതെന്നും ബിജെപി കുറ്റപ്പെടുത്തി.
1984 ൽ രാഹുൽ ഗാന്ധിയുടെ അച്ഛൻ ദില്ലി കത്തിച്ചു. നിക്കർ കത്തിക്കുന്ന ട്വീറ്റ് ഇത് ഓർമിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുത്തശ്ശനും അമ്മൂമ്മയും ആർ എസ് എസിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. കോൺഗ്രസ് നിക്കർ ട്വീറ്റ് അപമാനകരമാണ്. ഇത് കോൺഗ്രസിൻ്റെയും രാഹുൽ ഗാന്ധിയുടെയും മാനസിക അവസ്ഥ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.