കൊച്ചി : കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ് ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നത്. എന്നാല്‍ നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നിര്‍ദേശം. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്.
ഇനി അധികകാലം മുഖ്യമന്ത്രി കസേരയില്‍ പിണറായി ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. കേരള മന്ത്രിസഭയിലെ ഏകാധിപതിയായി സ്വയം അവരോഹണം നടത്തി വാഴുന്ന പിണറായിക്ക് ലാവ് ലിന്‍ കേസ് ഇരട്ടത്താപ്പാകുമോ? സ്വന്തം കസേര വിട്ടു പോകാതിരിക്കാന്‍ രണ്ടാം നിരയില്‍ നിന്നവരെ വെട്ടി മാറ്റിയതാണ് പിണറായിയുടെ ചരിത്രം. അതിന് ഉത്തമ ഉദാഹരണമാണ് കെ കെ ശൈലജ. കൂടെയുണ്ടായിരുന്ന സിപിഎം സെക്രട്ടറിയും ഇപ്പോള്‍ കളത്തിലില്ല. ഒരു പക്ഷേ ഇത് മുന്നില്‍ കണ്ടു കൊണ്ടാവാം മരുമകന്‍ മുഹമ്മദ് റിയാസിനെ പ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പില്‍ മുഖ്യമന്ത്രി കുടിയിരുത്തിയത്.
ഇതിന് മുമ്പ് ലാവ് ലിന്‍ കേസില്‍ തിരുവനന്തപുരം സിബിഐ കോടതി 2013 നവംബർ അഞ്ചിന് പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതാണ് . ഇതിനെതിരെയാണ് സിബിഐ റിവിഷൻ ഹർജി നൽകിയത്. ഹൈക്കോടതി വിധി എതിരായാൽ പിണറായിക്ക് രാജി വെയ്‌ക്കേണ്ട സാഹചര്യം പോലും ഉണ്ടാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിഐപി അഭിഭാഷകനായ സാൽവെയെ പിണറായി ഇറക്കിയത്.
കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. കേസ് വാദിക്കാന്‍ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാന ടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. പിണറായി വിജയന് വേണ്ടി വാദിക്കാനെത്തിയ ഹരീഷ് സാൽവെ കുറ്റപത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ഹൈക്കോടതിയിൽ വാദം നടത്തിയത്. ലാവ്ലിൻ കേസ് ഒരു അഴിമതി കേസായി പരിഗണിക്കാൻ പോലും ആകില്ലെന്നാണ് ഹരീഷ് സാൽവെ വാദിച്ചത്. ലാവലിൻ കരാറിൽ അഴിമതി നടന്നു എന്നത് വെറും കെട്ടുകഥയാണ്. കേരളത്തിന്റെയും കെഎസ്ഇബിയുടെയും പുരോഗതി ലക്ഷ്യമിട്ടായിരുന്നു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ പ്രവർത്തിച്ചതെന്നും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷൻ ഹൈക്കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിക്കുന്നതായിരുന്നു അന്നത്തെ കോടതി വിധി.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ (1996-98) നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. 374 കോടി രൂപക്ക് ആനുപാതികമായ നേട്ടമുണ്ടായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നുമായിരുന്നു സിഎജിയുടെ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അഴിമതി നടത്താന്‍ വേണ്ടിയുള്ള വലിയൊരു സംവിധാനമായി ഇടതുമുന്നണി സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നുവെന്നാണ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രിയുടെ തന്ത്രം. സ്വര്‍ണ കള്ളക്കടത്തുകേസിലും ലൈഫ്മിഷന്‍ പദ്ധതിയുടെ കാര്യത്തിലും ഇതാണ് കണ്ടത്. സ്വര്‍ണക്കടത്ത്, വനംകൊള്ള, ഇങ്ങനെ നീണ്ടുപോകുന്ന ഒരു ലിസ്റ്റ് തന്നെയുണ്ട് പിണറായിയുടെ അഴിമതികള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ.
ഇതിനെല്ലാം പുറമെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് നടന്നിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പല വഴിക്കായി തുടരുമ്പോഴും നയതന്ത്ര ബാഗേജ് മറയാക്കിയുള്ള സ്വര്‍ണക്കടത്തിന് പിന്നിലെ യഥാര്‍ത്ഥ കണ്ണികള്‍ ആരെന്നതിന് ഇപ്പോഴും വ്യക്തതയില്ല. ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ കഴിയാതെ കേന്ദ്ര ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
വിദ്യാഭ്യാസചെലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീമമായ വർദ്ധന, ആരോഗ്യപരിപാലനം സാധാരണക്കാർക്ക് അപ്രാപ്യമായിമാറുന്ന സ്ഥിതി, കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാർജ്ജ് വർദ്ധന, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, യഥാർത്ഥവരുമാനത്തിലെ ഇടിവ്, റേഷൻ ആനുകൂല്യങ്ങളിൽനിന്നടക്കം ദരിദ്രർ പുറന്തള്ളപ്പെടുന്ന സ്ഥിതി, കുതിച്ചുയരുന്ന വിലകളും ചാർജ്ജുകളും, വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ, കാർഷിക മേഖലയിലെ പരാധീനതകൾ, പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ച, ട്രേഡ്‌യൂണിയൻ അവകാശങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം, വർഗ്ഗീയതയുടെ വളർച്ച, വർദ്ധിച്ചുവരുന്ന അഴിമതി, മൂല്യത്തകർച്ച, വയോജനങ്ങൾ അനാഥരാക്കപ്പെടുന്ന സാഹചര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ് ജനങ്ങൾ.
ഇതിനെല്ലാം പുറമേ അഴിമതികളുടെ കറ മറച്ചു വെക്കാന്‍ ജനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി അവരുടെ കണ്ണില്‍ പൊടിയിടുകയാണ് പിണറായി. എല്ലാ സത്യവും ജനങ്ങള്‍ തിരിച്ചറിയുന്ന ഒരു ദിവസം ഉണ്ടാകും. ഒരു പ്രശ്‌നത്തിനും ശമനമുണ്ടാക്കാൻ എൽഡിഎഫ് ഭരണത്തിനായിട്ടില്ല. എല്ലാം ശരിയാക്കാമെന്നു പറഞ്ഞവർ എല്ലാരംഗത്തും പരാജയമാണ്.