ന്യൂ ഡൽഹി: അടൂര്‍ പ്രകാശും കെ.സുധാകരനും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടന്‍ പ്രഖ്യാപിക്കില്ല. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരിക്കും കോണ്‍ഗ്രസ് ആദ്യ പട്ടിക പുറത്തിറക്കുക. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാൻഡാണ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അത്തരത്തിൽ ഒരു തീരുമാനം വരുന്നതുവരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ഇന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകേണ്ടിയിരുന്നത്. 32 സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് വിവരം. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ പട്ടിക നാളെ പ്രഖ്യാപിക്കും. കോന്നിയും കണ്ണൂരും അവസാനം മാത്രമേ പ്രഖ്യാപിക്കൂ.
മണ്ഡലം തിരികെ പിടിക്കുവാന്‍ അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിക്കണമെന്നും പകരം ആര് മത്സരിച്ചാലും വിജയസാധ്യത ഇല്ലെന്നുമുള്ള റിപ്പോര്‍ട്ട് ഹൈക്കമാന്റിന്റെ മുമ്പിലുണ്ട്. ഇത് ഏറെ ഗൌരവത്തോടെയാണ് ഹൈക്കമാന്റ് കണ്ടിരിക്കുന്നത്. കോന്നിയിലെ പ്രത്യേക സാഹചര്യം രാഹുല്‍ ഗാന്ധിക്കും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന് മത്സരിക്കുവാന്‍ സാഹചര്യം ഒരുങ്ങുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു കണ്ണൂരിലെ അവസ്ഥ. ഇവിടെ ആര് മത്സരിച്ചാലും ജയിക്കും. മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍ സീറ്റ് വേണമെന്ന് പറഞ്ഞതോടെയാണ് അടൂര്‍ പ്രകാശിന്റെ കാര്യത്തിലും അനിശ്ചിതത്വം ഉണ്ടായത്.





























