തിരുവനന്തപുരം : കോൺഗ്രസിലെ എല്ലാവരും ചെറിയാൻ ഫിലിപ്പിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിവരണം എന്ന് അഭ്യർത്ഥിക്കുന്നു. അതിനായുള്ള ചർച്ചക്ക് മുൻകൈ എടുക്കും. ചെറിയാൻ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന.
എകെ ആന്‍റണിയുമായി സംസാരിച്ച ചെറിയാൻ ഫിലിപ്പ് ഉപാധികളില്ലാതെ മടങ്ങി വരാൻ തയ്യാറാണെന്നാണ് അറിയിച്ചതായാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ ചർച്ച നടക്കും. കോൺഗ്രസിലേക്ക് ഇനിയും ഒരുപാട് പേർ വരും. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസിലേക്ക് വരുമെന്ന് സതീശൻ പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന് എപ്പോള്‍ വേണമെങ്കിലും കോൺഗ്രസിലേക്ക് വരാമെന്ന് കെ. സുധാകരൻ ഡൽഹിയിൽ വ്യക്തമാക്കിയിരുന്നു. സുധാകരൻ സംസ്ഥാനത്ത് മടങ്ങിയെത്തിയാലുടൻ ചെറിയാൻ ഫിലിപ്പിന്‍റെ കോൺഗ്രസ് പ്രവേശനത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിപിഎമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് പാഠമാണ് ചെറിയാന്‍ ഫിലിപ്പെന്നും അദ്ദേഹത്തെ നേരത്തെ തന്നെ സ്വാഗതം ചെയ്തതാണെന്നും സുധാകരൻ വ്യക്തമാക്കി.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരന്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് വിഡി സതീശൻ പറഞ്ഞു. മുരളീധരൻ മാപ്പ് പറഞ്ഞതോടെ ആ വിഷയം അവിടെ അവസാനിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്. അതിനി നീട്ടി കൊണ്ടുപോകുന്നതിൽ കാര്യമില്ല എന്നും സതീശൻ പറഞ്ഞു.