മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ വിജയശില്പികളിൽ പ്രധാനിയാണ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയ 12 സീറ്റുകൾ എന്ന ഉജ്ജ്വലനേട്ടം രമേശ് ചെന്നിത്തലയ്ക്കും അവകാശപ്പെട്ടതാണ്. മഹാരാഷ്ട്രയുടെ ചുമതലയേറ്റെടുത്തശേഷമാണ് കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, മിലിന്ദ് ദേവ്‌റ എന്നിവർ കോൺഗ്രസ് വിട്ടത്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു അത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. അംഗമെന്നനിലയിൽ കോൺഗ്രസ് പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്ത് പ്രവർത്തകരെ സജ്ജമാക്കിയതോടൊപ്പം ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നീ സഖ്യനേതാക്കളെ വീട്ടിൽ സന്ദർശിച്ച് അവരോട് സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാനും രമേശ് ചെന്നിത്തലയ്ക്കായി.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കാലയളവിൽ വിദർഭ, മറാത്ത് വാഡ, പശ്ചിമ മഹാരാഷ്ട്ര, വടക്കൻ മഹാരാഷ്ട്ര, മുംബൈ ഉൾപ്പെടെയുള്ള മേഖലകളിൽ സഞ്ചരിച്ച്, നാലരമാസത്തോളം മഹാരാഷ്ട്രയിൽ അഞ്ചാംഘട്ട തിരഞ്ഞെടുപ്പുവരെ പ്രവർത്തനരംഗത്ത് സജീവമായി നിലകൊണ്ടു. ബി.ജെ.പി.യെ കേന്ദ്രഅധികാരത്തിൽനിന്ന് അകറ്റുന്നത് മഹാരാഷ്ട്രയായിരിക്കുമെന്നും, രാജ്യത്തെ ജനവിധി ഇന്ത്യസഖ്യത്തിന് അനുകൂലമായിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.





























