തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ രണ്ടായിരത്തോളം കിറ്റുകൾ കൊണ്ടുപോകുന്നത് ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് സംഘർഷത്തിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്ക്വാർഡ് സ്ഥലത്തെത്തി. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകർ. പോലീസിന്‍റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്തെന്ന് ടി.എന്‍ പ്രതാപന്‍ ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.
കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു. അതേസമയം തൃശൂരിൽ ബിജെപി, വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വെസ്റ്റ് പോലീസിന്റെ നടപടി. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും ബിജെപി കിറ്റുകൾ വിതരണം ചെയ്തു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പരാതി. ഇന്നലെ വൈകിട്ടാണ് ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും പലചരക്ക് സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തത്. വിവരമറിഞ്ഞ എൽഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.





























