കോന്നി : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം സെപ്റ്റംബർ 23 ന് വൈകിട്ടു 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്.
കോന്നി നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മിച്ചിരിക്കുന്നത്. 3 കോടി 80 ലക്ഷം രൂപ മുടക്കി മൂന്നു നിലയിലായി 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. 2019 നവംബർ മാസത്തിൽ ആരംഭിച്ച് കാലാവധിയ്ക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. 60000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിർമ്മാണം പൂർത്തിയായി.
നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവർത്തിക്കുക. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം, മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം കൂടി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബാണ് കോന്നിയിൽ ആരംഭിക്കാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.
പ്രതിവർഷം 4500 മരുന്നുകളോളം പരിശോധിക്കാൻ കഴിയും. നിരന്തര ഇടപെടലിലൂടെ സമയബന്ധിതമായി ലാബിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനായി എന്നത് അഭിമാനകരമാണെന്നും എം.എൽ.എ പറഞ്ഞു. മുഖ്യ മന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ ഫലകം അനാഛദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ അഥിതിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.