തിരുവല്ല : തിരുവല്ലയിൽ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ് നിര്‍മ്മാണത്തിന് ഉത്തരവായി. നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷക്കാലമായി പോലീസ് ക്വാർട്ടേഴ്സിലെ രണ്ട് ക്വാർട്ടേഴ്സുകൾ യോജിപ്പിച്ചാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഈ വിവരം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുകയും പുതിയ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയോട് അടിയന്തിരമായി തിരുവല്ലയിലെ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും പദ്ധതിക്കായി നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു.
തിരുവല്ല പോലീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനാവശ്യമായ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. പോലീസ് സ്റ്റേഷനും സർക്കിൾ ഓഫീസും സംയുക്തമായി ഉൾക്കൊള്ളുന്ന പോലീസ് കോംപ്ലക്സിന് 12,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. ലിഫ്റ്റ് ഉൾപ്പെടെ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന ഈ കോംപ്ലക്സ് നാല് കോടി രൂപ ചെലവിലാണ് യാഥാർഥ്യമാകുന്നത്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഈ സമുച്ചയം കേരളത്തിലെ തന്നെ മാതൃകാ പോലീസ് കോംപ്ലക്സുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കാണ് ഇപ്പോൾ സർക്കാർ ഉത്തരവ് ലഭ്യമായിരിക്കുന്നത്.
നിർമാണത്തിനായി നിശ്ചയിച്ച സ്ഥലം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ സന്ദർശിച്ച് വിലയിരുത്തി. ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ്, തിരുവല്ല ഡി.വൈ.എസ്.പി ജിജു കെ. ആർ., സർക്കിൾ ഇൻസ്പെക്ടർ സുജിത് കെ.എസ്., കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രോജക്ട് എഞ്ചിനീയർ സക്കീർ ഹുസൈൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.




























