ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട 9 പേരെ പഞ്ചാബ് പോലീസ് പിടികൂടി. ഐഎസ്ഐ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചതെന്നു പോലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാകാത്ത 4 പേരുമുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളുമായി കസ്റ്റഡിയിലെടുത്തതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. രാജസൻസിയിൽ നിന്നാണ് സംഘം പിടിയിലായത്. വൻഷ് കുമാർ (19), അൻമോൾ സിങ് (20), ഹർമാൻ സിങ് (24), സുഖ്ദേവ് സിങ് (30) സുഖ്മൻ സിങ് (19) പ്രായപൂർത്തിയാകാത്ത നാല് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. സിജെപി പ്രതിഷേധങ്ങൾക്കിടെ ജന്തർ മന്തറിൽ ആക്രമണം നടത്താൻ ഈ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായി പോലീസ് അവകാശപ്പെട്ടു. ഐഎസ്ഐ ചാരനുമായി ബന്ധമുണ്ടായിരുന്നതായി സുഖ്മൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കൂട്ടാളികളോടൊപ്പം ഡൽഹിയിൽ പോയെങ്കിലും കനത്ത സുരക്ഷ കാരണം ആക്രമണം നടത്താൻ കഴിഞ്ഞില്ലെന്നു സുഖ്മൻ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ സുഖ്മനും കൂട്ടാളികൾക്കും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നൽകുമെന്നായിരുന്നു തീരുമാനം. സുരക്ഷാ ക്രമീകരണങ്ങൾ കാരണം പദ്ധതി വിജയിച്ചില്ല. എല്ലാവരും പഞ്ചാബിലേക്ക് മടങ്ങിയെന്നു സുഖ്മാൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. പാകിസ്ഥാൻ ഭീകരനായ ഷെഹ്സാദ് ഭാട്ടിയാണ് സംഘത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.




























