ഏഴംകുളം : അരയിനിക്കോണം സ്മാർട്ട് അങ്കണവാടി നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ അനുവദിച്ചിട്ടും കെട്ടിട നിര്‍മ്മാണം നടന്നില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകളാണ് തടസമായത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടം ജീർണതയിലായതോടെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു. അരയിനിക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീവർദ്ധിനി മഹിള സമാജം കെട്ടിടം നിർമ്മിച്ചു എന്ന തരത്തിൽ ആലേഖനം ചെയ്ത ഒരു ബോർഡ് ആരംഭകാലം മുതൽ പഴയ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്നുവെങ്കിലും ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിയുടെ പേരിലായി പ്രമാണത്തിൽ രേഖപ്പെടുത്തിയതാണ് തടസങ്ങൾക്ക് കാരണമായത്.
ഫണ്ട് അനുവദിച്ചപ്പോൾ നവീകരണത്തിന്റെ ഭാഗമായി പ്രമാണത്തിന്റെ പകർപ്പ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിച്ചപ്പോഴാണ് ഈ വിവരം അധികൃതർ അറിയുന്നത്. ഇപ്പോൾ സ്ഥലവും കെട്ടിടവും ശ്രീവർദ്ധിനി മഹിള സമാജത്തിന്റെ പേരിലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. മഹിളാസമാജം സ്ഥലം ഏഴംകുളം പഞ്ചായത്തിന് കൈമാറിയാൽ മാത്രമേ ഇവിടെ കെട്ടിടം പണിയാനാകൂ. അതേസമയം പഴയ കെട്ടിടവും വഴിയുമെല്ലാം കാടുകയറിയ നിലയിലാണ്. കെട്ടിടം വിള്ളൽ വീണു പൂർണമായും നശിച്ച അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും വിഹാരകേന്ദ്രമായി മാറുകയാണിവിടം.





























