റാഞ്ചി : പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ആയിരക്കണക്കിന് വിദ്യാർഥികൾ. പ്രതിഷേധം ആരംഭിച്ച് പതിനാഴാം ദിവസമാണ് മാർച്ച് നടക്കുന്നത്. ദേശീയപതാകകളും പൂക്കളും കൈയിലേന്തിക്കൊണ്ടാണ് പ്രതിഷേധക്കാർ നീങ്ങുന്നത്. സമാധാനപരമായ പ്രതിഷേധമാർച്ചാണ് നടത്തുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടാണ് ഝാർഖണ്ഡിൽ ‘ജന്തർമന്തർ മോഡൽ’ സമരം ആരംഭിച്ചത്. ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവർ നടത്തിയ പരീക്ഷകൾ ഉൾപ്പെടെ 13 നിയമനപരീക്ഷകൾ റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പരീക്ഷയിലും നിയമനങ്ങളിലും ക്രമക്കേട് ഉണ്ടെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജെ.എൽ.കെ.എം നേതാവ് ദേവേന്ദ്ര നാഥ് മാഹ്‌തോ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹരത്തിലാണ്. അദ്ദേഹത്തിന്റെ ശരീരഭാരം 10.5 കിലോഗ്രാം കുറഞ്ഞതായാണ് വൈദ്യപരിശോധനയ്ക്ക് ശേഷം വിദഗ്ധസംഘം അറിയിച്ചത്. അദ്ദേഹവും പ്രതിഷേധമാർച്ചിനൊപ്പം ചേർന്നിട്ടുണ്ട്. സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനപരമായ മാർച്ച് നടത്തുമെന്നാണ് വിദ്യാർഥി നേതാക്കൾ പറഞ്ഞതെങ്കിലും പോലീസ് ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. നാല് കിലോമീറ്റർ ദൂരത്തിൽ സുരക്ഷശക്തമാക്കിയിട്ടുണ്ട്. നിരോധാനജ്ഞയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ ബാരിക്കേഡ് മറികടന്നു. അതിനിടെ, തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് വിദ്യാർഥി നേതാക്കൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിറവേറ്റപ്പെടുന്നതുവരെ വിട്ടുവീഴ്ചയില്ലെന്നാണ് സർക്കാരുമായുള്ള ആറാംവട്ട ചർച്ചകൾക്ക് ശേഷം വിദ്യാർത്ഥി നേതാവ് രവീന്ദ്ര പസ്വാൻ പറഞ്ഞത്.






























