ചിറ്റാർ: ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണപുരോഗതി വിലയിരുത്താൻ അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ സ്ഥലം സന്ദർശിച്ചു. 9 മാസം മുമ്പാണ് ആശുപത്രിയുടെ പണികൾ ചിറ്റാർ വാലേൽപടിയിൽ ആരംഭിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനം ഇവിടെ പുരോഗമിക്കുന്നത്.
അധികം താമസിക്കാതെ ഒ പി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ശ്രമം.
ഇതിനായി ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെ ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. കിഴക്കൻ മലയോര മേഖലയിൽ 24 മണിക്കൂർ പ്രവർത്തന സജ്ജമായ ആശുപത്രിയുടെ അഭാവം മൂലം ജനങ്ങൾ വലിയ ബദ്ധിമുട്ടാണ് അനുഭവിച്ചു വരുന്നത്.
ചിറ്റാർ, തണ്ണിത്തോട്, സീതത്തോട്, പെരുനാട്, നാറാണംമൂഴി തുടങ്ങിയ പ്രദേശങ്ങളിലേയും ശബരിമല തീർത്ഥാടകർക്കും നിലയ്ക്കൽ, അട്ടത്തോട് തുടങ്ങിയ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ജില്ലാ ആശുപത്രി പ്രയോജനപ്പെടും.
മാത്രവുമല്ല ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും റഫർ ചെയ്തു വരുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഇവിടെ നിന്നും വിദഗ്ദ്ധ ചികിൽസ ലഭിക്കും. 4 നിലകളിൽ 73000 ചതുരശ്ര അടിയിൽ പൂർത്തിയാകുന്ന ആശുപത്രി കെട്ടിടത്തിന്റെ രണ്ട് നിലകളുടെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആശുപത്രി യാഥാർത്ഥ്യമാകുന്നതോടെ മലയോര ജനത കുടിയേറ്റ കാലം മുതൽ കണ്ട സ്വപ്നമാണ് പൂവണിയുന്നത്. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യോടൊപ്പം
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ശ്രീകുമാർ, ഡപ്യൂട്ടി ഡിഎംഒ ജീവൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, പഞ്ചായത്തംഗങ്ങളായ അനിൽ ബഞ്ചമൺപാറ, അനിത, നിശ രാജു, എന്നിവരും ഉണ്ടായിരുന്നു.





























