കോന്നി : ഗുരു നിത്യചൈതന്യ യതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രത്തിന്റെയും നിർമ്മാണ ഉത്ഘാടനം ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഗുരു നിത്യ ചൈതന്യയതി സാംസ്കാരിക സമുച്ചയവും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രവും നിർമ്മിക്കുന്നതിനായി 7 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു ഏക്കർ ഭൂമി മ്ലാന്തടം മുറ്റാക്കുഴി വായനശാല ജംഗ്ഷനിൽ വാങ്ങി ടൂറിസം ഡിപ്പാർട്ട്മെന്റിന് കൈമാറിയിരുന്നു. പ്രവർത്തിയുടെ ഭാഗമായി കൺവെൻഷൻ സെന്റർ, ആധുനിക ലൈബ്രറി, ഗുരു നിത്യ ചൈതന്യ യതി സ്റ്റാച്യു, മ്യൂസിയം, കഫറ്റീരിയ, ശുചിമുറികൾ, ഇന്റെണൽ റോഡുകൾ, പാർക്കിംഗ് ലോഞ്ച് തുടങ്ങിയവ നിർമ്മിക്കും. പൊതുമേഖലാ സ്ഥാപനമായ ‘കെൽ’ ആണ് പ്രവർത്തിയുടെ നിർവഹണ ഏജൻസി.
യതിയുടെ ജന്മ സ്ഥലമായ അരുവാപ്പുലത്ത് സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിനൊപ്പം 2.73 കോടി രൂപ അനുവദിച്ച് അദ്ദേഹം ചെറുപ്പകാലത്ത് ധ്യാനമിരുന്ന കൂടൽ രാക്ഷസൻ പാറയിൽ യതി സ്മാരകവും ലൈബ്രറിയും ടൂറിസം പദ്ധതിയും സ്ഥാപിക്കുന്നതിന് ചിലവഴിക്കും. കൂടൽ രാക്ഷസൻ പാറയിൽ റവന്യു വകുപ്പിന്റെ സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്. അവിടെയും പ്രവർത്തി ടെൻഡർ ചെയ്തിട്ടുണ്ട്. അദ്വൈത വേദാന്ത ദർശനത്തിലും ശ്രീ നാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്വചിന്തകനും ആയിരുന്നു ഗുരു നിത്യ ചൈതന്യ യതി.
1924 ൽ പന്തളം രാഘവ പണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി വകയാറിൽ ജനിച്ചു. ജയചന്ദ്രപണിക്കർ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായി കണക്കാക്കപ്പെടുന്നു. ശ്രീ നാരായണ ഗുരുവിന്റെ പിൻഗാമിയായ നടരാജ ഗുരുവിന് ശേഷം ശ്രീ നാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും വ്യക്താവായിരുന്നു നിത്യ ചൈതന്യ യതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫിലോസഫിയിൽ എം.എ മികച്ച മാർക്കോടെ വിജയിച്ചശേഷം കൊല്ലം ശ്രീനാരായണ കോളേജ്, ചെന്നൈ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. യു. എസ്, ആസ്ട്രീയ, ഇഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
മലയാളത്തിൽ 120 ഉം ഇംഗ്ലീഷിൽ 82ഉം കൃതികൾ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. രമണ മഹർഷിയിൽ നിന്നാണ് നിത്യ ചൈതന്യ എന്നപേരിൽ സന്യാസം സ്വീകരിക്കുന്നത്. വർക്കല നാരായണ ഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മ വിദ്യയുടെയും ഊട്ടിയിലെ ഫെൺഹിൽ ആശ്രമത്തിന്റെയും ന്യൂ ഡൽഹിയിലെ സൈക്കോ സ്പിരിച്വൽ അക്കാദമിയുടെയും അധിപനായിരുന്നു. ഫെബ്രുവരി 22 പകൽ 11 മണിക്ക് മ്ലാന്തടം ശ്രീ ഗുരു മുരുകാ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.































