കല്ലൂപ്പാറ : പ്രളയത്തിൽ തകർന്ന കോമളം പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന ബജറ്റിൽ നിന്നും പണം അനുവദിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിൽ മണ്ണ് നിറയ്ക്കുന്ന ജോലിയും പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ്ങ് പെയിന്റിങ് ജോലികളുമാണ് ഇനിയുള്ളത്. പണികളുടെ നിർമാണ പുരോഗതി വിലയിരുത്തുവാൻ എത്തിയ മാത്യു ടി തോമസ് എംഎൽഎ ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കുന്നതിനായി പാലത്തിലൂടെ നടക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസഥരോടും കരാറുകാരനോടും ആവശ്യപ്പെട്ടു.
എം എൽഎയുടെ നിർദ്ദേശ പ്രകാരം ശനിയാഴ്‌ച്ച മുതൽ കാൽനട യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് തീരുമാനമായി. എംഎൽഎയോടൊപ്പം പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷീജ തോമസ്, അസിസ്റ്റന്റ് എൻജിനീയർ ആര്‍ സ്മിത, ഓവർസീയർ വർഷ ബാബു, നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഡയറക്ടർ, ജനപ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.






























