തിരുവനന്തപുരം: ദുരന്തങ്ങൾ വന്നപ്പോൾ കേരളത്തെ കയ്യയച്ചു സഹായിച്ചുവെന്ന മുഴുത്ത കള്ളമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിൽ എഴുന്നള്ളിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിൻ്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് “കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന” ആയി അമിത് ഷാ വളച്ചൊടിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ”വയനാട് ദുരന്തത്തിൽപെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം പോലും മാനിക്കാൻ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്.
തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാൽ ആർക്കാണെങ്കിലും ബോധക്കേട് വരും. വയനാട് ദുരന്തം ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ദുരന്തബാധിതരെ ഒഴിപ്പിക്കാൻ വ്യോമസേന രംഗത്ത് എത്തിയതിന് ജനങ്ങളും മാധ്യമങ്ങളും പുകഴ്ത്തിയിരുന്നല്ലോ. ഇതിനെ കേന്ദ്രസർക്കാർ വിളിക്കുന്നത് മനുഷ്യത്വപരമായ ദുരിതാശ്വാസ മിഷൻ എന്നാണ്. ഈ പേര് കേട്ട് നമ്മളും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഈ ദൗത്യത്തിന്റെ ചെലവ് അണാപൈസ വിടാതെ, ബില്ലായി സംസ്ഥാനത്തിന്റെ മേൽ ചുമത്തിയതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം രാജ്യസഭയിൽ എന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു”- ജോണ്‍ ബ്രിട്ടാസ് എംപി പറയുന്നു.






























