കോന്നി : അരുവാപ്പുലം – ഐരവണ്‍ പാലത്തിന്റെ നിര്‍മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു പരിശോധിച്ചു. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പാലത്തിന്റെ മുഴുവൻ തൂണുകളുടെയും നിർമ്മാണം പൂര്‍ത്തീകരിച്ചു. രണ്ടു തൂണുകളെ ബന്ധിപ്പിച്ച് ഡക്ക് സ്ലാബും പൂർത്തിയാക്കി. നദിയിലെ വെള്ളം കുറഞ്ഞ സാഹചര്യത്തിൽ നദിയിലുള്ള മൂന്നു തൂണുകളും പരസ്പരം ബന്ധിപ്പിക്കുന്ന ബീമുകളുടെയും സ്ലാബിന്റെയും നിർമ്മാണം ക്രിസ്മസിനു ശേഷം ആരംഭിക്കും.
അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 12 മീറ്റർ വീതിയിൽ ഏറ്റെടുത്ത റോഡ് സംരക്ഷണഭിത്തികളുടെ നിർമാണം പൂർത്തീകരിച്ച് മണ്ണ് നിക്ഷേപിച്ച് എർത്ത് വർക്ക് പൂർത്തീകരിച്ചിരിക്കുകയാണ്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് Post Tensioned PSC Girder രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് RCC Slab Integrated with Substructure രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി. എം. & ബി. സി. ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. സമയബന്ധിതമായി പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും എംഎൽഎ നിർദ്ദേശിച്ചു. എംഎൽഎ യോടൊപ്പം പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത്, അസി.എഞ്ചിനീയർ ഷീജ തോമസ്, കരാർ കമ്പനി എം ഡി രാജീവ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ഷേമ ശേഖർ, അരുവാപ്പുലം ഗ്രാമപഞ്ചായത്തഗം ധനേഷ്, വർഗീസ് ബേബി, ദീധു ബാലൻ തുടങ്ങിയവര്‍ പങ്കെടുത്തു.





























