റാന്നി : ബ്ലോക്കുപടി – കോഴഞ്ചേരി റോഡിൽ പുതമണ്ണിൽ നിർമ്മിക്കുന്ന താത്കാലിക പാതയുടെ നിർമ്മാണം ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സി.എൻജിനീയർ പുതമണ്ണിൽ നിലവിലുണ്ടായിരുന്ന പഴയ പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെ തുടര്‍ന്നാണ് താത്കാലിക പാത തയ്യാറാക്കുന്നത്. പുതിയ പാലം നിർമ്മിക്കുന്നത് വരെ ജനങ്ങൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി പഴയ പാലത്തിന് സമാന്തരമായി താത്കാലിക പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി 30.8 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
താൽക്കാലിക പാതയുടെ നിർമ്മാണം ഇപ്പോൾ നടന്നുവരികയാണ്. 3.80 മീ.വീതിയിൽ നിർമ്മിക്കുന്ന ഈ പാതയിൽ കൂടി ടോറസ് ഉൾപ്പെടെയുള്ള അമിത ഭാരം കയറ്റിയ ചരക്കു വാഹനങ്ങൾക്ക് നിരോധനം ഉണ്ടാകും. എന്നാല്‍ യാത്രാ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങള്‍ അനുവദിക്കുന്നതാണ്. ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പായി സമാന്തരപ്പാതയുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പുതമണ്‍ പെരുന്തോട്ടിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്ക് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തി താത്കാലിക പാതയുടെ നിർമ്മാണം പൂർത്തീകരിക്കും. താൽക്കാലിക പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നാട്ടുകാർക്കും ശബരിമല തീർത്ഥാടക ഉൾപ്പെടെയുള്ളവർക്കും ഏറെ പ്രയോജനപ്പെടും. തുടർച്ചയായ പെയ്ത മഴയാണ് പാതയുടെ നിർമ്മാണത്തിന് തടസ്സമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.





























