വേണ്ടത്ര ആലോചനയോ പ്ലാനിങ്ങോ ഇല്ലാതെ സ്വന്തം തറവാട്ടു പറമ്പില്‍ ഒരു മേല്‍പ്പാലം പണിയുന്ന ലാഘവത്തോടെയാണ് വീണാ ജോര്‍ജ്ജ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പത്തനംതിട്ട : ഓണക്കാലത്ത് പത്തനംതിട്ടക്കാരെ കുപ്പിക്കഴുത്തില്‍ ഇറക്കി സ്ഥലം എം.എല്‍.എയും മന്ത്രിയുമായ വീണാ ജോര്‍ജ്ജ്. തിരക്കേറിയ അബാന്‍ ജംഗ്ഷനില്‍ നിന്നും മുത്തൂറ്റ് ആശുപത്രി വഴിയുള്ള റിംഗ് റോഡ് പൂര്‍ണ്ണമായി കെട്ടിയടച്ചു. വീണാ ജോര്‍ജ്ജിന്റെ പഞ്ചവല്‍സര പദ്ധതിയില്‍പ്പെട്ട അബാന്‍ മേല്‍പ്പാലം പണിയുടെ ഭാഗമായാണ് ഈ നടപടി. ഇതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഈ നടപടിമൂലം പത്തനംതിട്ട നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയായ മുത്തൂറ്റ് ഹോസ്പിറ്റലിലേക്കുപോലും ജനങ്ങള്‍ക്ക് പോകുവാന്‍ കഴിയില്ല, പോകണമെങ്കില്‍ വളഞ്ഞവഴി തന്നെ സ്വീകരിക്കണം. ആംബുലന്‍സുകളുടെപോലും വഴി അടച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കുവാന്‍ കഴിയുന്ന രണ്ട് ആശുപത്രികളാണ് പത്തനംതിട്ടയില്‍ ഉള്ളത്. ഒന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയും മറ്റൊന്ന് സ്വകാര്യ മുതലാളിയുടെ മുത്തൂറ്റ് ആശുപത്രിയും. ഇതില്‍ ജനറല്‍ ആശുപത്രി ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. അവിടെ വീണാ ജോര്‍ജ്ജിന്റെ പഞ്ചവല്‍സര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാം പൊളിച്ചടുക്കി കുറച്ച് പെട്ടിയിലും കുറച്ച് ആനകുത്തിയിലെ മെഡിക്കല്‍കോളേജ് എന്ന പേരുവെച്ച കെട്ടിടത്തിലേക്കും മാറ്റി. അങ്ങനെ വന്നപ്പോള്‍ പിന്നെ ഏക ആശ്രയം മുത്തൂറ്റ് മുതലാളിയുടെ ആശുപത്രിയാണ്. അവിടേക്ക് പോലും ഇപ്പോള്‍ ഗതാഗതം മുടക്കിയാണ് വീണാ ജോര്‍ജ്ജിന്റെ പഞ്ചവടി പാലത്തിന്റെ നിര്‍മ്മാണം.
മുത്തൂറ്റ്, മനോരമ റിംഗ് റോഡ് വഴി പോകേണ്ട മുഴുവന്‍ വാഹനങ്ങളും ഇപ്പോള്‍ കുപ്പിക്കഴുത്ത് പോലെയുള്ള സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പോകുകയാണ്. പൊതുവേ തിരക്കുള്ള പത്തനംതിട്ട നഗരത്തില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കുവാന്‍ ഇത് ഇടയാക്കി. അബാന്‍ ജംഗ്ഷനില്‍ നിന്ന് സ്റ്റേഡിയം ജംഗ്ഷന്‍ വരെ എത്തണമെങ്കില്‍ കുറഞ്ഞത് 50 മിനിറ്റ് വേണം. ഇടത്ത് നിന്നും വലത്തുനിന്നും കൂടെ വരുന്ന വാഹനങ്ങളെ ഇടിക്കാതെ സ്വന്തം വാഹനം സ്റ്റേഡിയം ജംഗ്ഷനില്‍ എത്തിക്കുക എന്നത് ഒരു നിത്യ അഭ്യാസിക്ക് മാത്രമേ കഴിയൂ. ഓണത്തിന്റെ തിരക്കുകളില്‍ നഗരത്തില്‍ ജനം തിങ്ങി നിറയുകയാണ്, ഒപ്പം ഇവര്‍ വരുന്ന വാഹനങ്ങളും. അബാന്‍ ജംഗ്ഷനില്‍ നിന്ന് വലത്തേക്കുള്ള റിംഗ് റോഡിലേക്ക് പോകാമെന്നു വെച്ചാല്‍ അവിടം കടക്കണമെങ്കില്‍ കെട്ടുവള്ളം വേണം. വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാരകമായ കാര്‍ബണ്‍ മോണോക്സൈഡും റോഡിലെ പൊടിപടലങ്ങളും ഒട്ടും കളയുവാന്‍ പോലീസുകാര്‍ തയ്യാറല്ല. ആവശ്യത്തിലധികം ശ്വാസകോശത്തില്‍ നിറച്ചാണ് എല്ലാവരും തങ്ങളുടെ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്. ഇവര്‍ക്ക് മാസ്ക്കുകള്‍ നല്‍കുവാന്‍ പോലും മേലധികാരികള്‍ തയ്യാറായിട്ടില്ല.
പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത അബാന്‍ മേല്‍പ്പാലത്തിന്റെ പണി തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി, കോഴഞ്ചേരി പുതിയ പാലത്തിന്റെ നിര്‍മ്മാണം പോലെ തന്നെ ഇതും പഞ്ചവല്‍സര പദ്ധതിയാണെന്ന് ജനങ്ങള്‍ക്കറിയാം. പണി തുടങ്ങിയ അന്നുമുതല്‍ നഗരവാസികളുടെയും വ്യാപാരികളുടെയും പ്രതിഷേധം അരങ്ങേറുകയാണ്. വേണ്ടത്ര ആലോചനയോ പ്ലാനിങ്ങോ ഇല്ലാതെ സ്വന്തം തറവാട്ടു പറമ്പില്‍ ഒരു മേല്‍പ്പാലം പണിയുന്ന ലാഘവത്തോടെയാണ് വീണാ ജോര്‍ജ്ജ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. തന്റെ രാഷ്ട്രീയ ശത്രുവായ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കിര്‍ ഹുസൈനെ ഒതുക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നില്‍ ഉണ്ടെന്നാണ് വിവരം. നഗരവാസികളെയും വ്യാപാരികളെയും പരമാവധി ബുദ്ധിമുട്ടിലാക്കി നഗരസഭക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കാം എന്നും മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജ് കണക്കുകൂട്ടി. എന്നാല്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മന്ത്രി വീണാ ജോര്‍ജ്ജ് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടിയിലും ശക്തമായ പ്രതിഷേധമാണ് ആരോഗ്യമന്ത്രിക്കെതിരെ. ഇപ്പോള്‍ മാവേലിയുടെ വഴി മുടക്കിയതോടെ പ്രതിഷേധം കൂടുതല്‍ ഉച്ചത്തിലായി എന്നുമാത്രം. വര്‍ഷങ്ങളായി തുടങ്ങിയ പാലംപണി അബാന്‍ ജംഗ്ഷനില്‍ കൃത്യമായ ഓണക്കാലത്ത് തന്നെ എത്തിച്ചു. ഒരു റോഡ് പൂര്‍ണ്ണമായി അടച്ചു, ഒരു റോഡില്‍ കെട്ടുവള്ള യാത്ര നടപ്പിലാക്കി. ഇത് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ കഴിവാണെന്ന് പലരും പറയുന്നുണ്ട്.
ഈ ഓണക്കാലത്ത് ഇങ്ങനെ ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞുകൊണ്ട് ഒരു പാലം പണി വേണമായിരുന്നോ ?. ഇത്രയുംനാള്‍ എന്തുകൊണ്ട് പണി താമസിപ്പിച്ചു ?. ജില്ലാ കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ചയില്‍ ഓണക്കാലത്ത് റോഡ് അടച്ചുകൊണ്ടുള്ള ഒരു പണിയും നടത്തില്ലെന്ന ഉറപ്പ് എങ്ങനെ അവഗണിക്കപ്പെട്ടു, ആരാണ് ഇതിന്റെ പിന്നില്‍ ?. കരാറുകാരനും എംഎൽഎയും തമ്മിൽ എന്തെങ്കിലും രഹസ്യ ബന്ധം ഉണ്ടോ ? പണിയില്‍ കൃത്യവിലോപം കാണിക്കുന്ന കരാറുകാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?. ഇനിയെങ്കിലും സ്വീകരിക്കുവാന്‍ തയ്യാറുണ്ടോ ?. അബാന്‍ മേല്‍പാലം എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനകരമാകും ?. ഇതിനൊക്കെ ഉത്തരം പറയേണ്ടത് ആറന്മുള എം.എല്‍.എ കൂടിയായ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആണ്.































