പത്തനംതിട്ട: എസ്.ബി.ഐ കല്ലേലി ബ്രാഞ്ച് മാനേജർ 10,000 രൂപ നഷ്ടപരിഹാരവും 2,500 രൂപ കോടതി ചെലവും നൽകാൻ കോടതി വിധി. പത്തനംതിട്ട കൊടുമൺ സ്വദേശിയും വനംവകുപ്പ് ജീവനക്കാരനുമായ കൊച്ചുവീട്ടിൽ ലതീഷ് കുമാർ നല്‍കിയ പരാതിയില്‍ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തിന്റെയാണ് വിധി.
ലതീഷ് കുമാര്‍ ബാങ്കിൽ നിന്നും 6,30,000 രൂപാ ഹൗസിംഗ് ലോൺ എടുത്തിരുന്നു. 8302 രൂപാ വെച്ച് 180 തവണകളായി തിരിച്ചടയ്ക്കണമെന്നായിരുന്നു ലോൺ നിബന്ധന. വീടും സ്ഥലവും ഈടു വെച്ചാണ് ലോൺ എടുത്തത്. അവിചാരിതമായ കാരണങ്ങളാൽ മൂന്നു തവണ ലോൺ കുടിശ്ശിക ആയി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ലതീഷിനെ ബന്ധപ്പെടുകയും രണ്ടു ദിവസങ്ങൾക്കകം കുടിശിഖ അടച്ചുകൊള്ളാമെന്ന് ലതീഷ് ബാങ്കിനെ അറിയിക്കുകയും ചെയ്തു. ഇത് ബാങ്ക് നിരസിച്ചതു കാരണം ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ച് ലോൺ കുടിശ്ശിക അടയ്ക്കുകയും ചെയ്തു.
എന്നാല്‍ ഹർജികക്ഷിയെ അറിയിക്കാതെ ഹർജികക്ഷിയുടെ ഇതേ ബാങ്കിന്റെ കൊടുമൺ ബ്രാഞ്ചിലുളള സാലറി അക്കൗണ്ട് എതിർകക്ഷി മരവിപ്പിക്കുകയും ലതീഷിന് എടിഎം കാർഡ് ഉപയോഗിച്ച് രൂപാ പിൻവലിക്കാൻ കഴിയാതെ വരികയും ചെയ്തിരുന്നു. കുടിശ്ശിക തവണകൾ പൂർണ്ണമായി അടച്ചുതീർത്തിട്ടും ഒരു ദിവസം കൂടി കഴിഞ്ഞാണ് സാലറി അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ചത്. ഇത് ചൂണ്ടിക്കാട്ടി ഉപഭോക്ത കോടതിയില്‍ നല്‍കിയ പരാതിയിലാണ് സുപ്രധാന വിധി. ഇത്തരം പ്രവൃത്തി ബാങ്ക് മാനേജരുടെ സർവ്വീസിന്റെ അപര്യാപ്തത ആണെന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്നുമുള്ള കോടതി വിലയിരുത്തലിലാണ് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിലേയ്ക്കായി 2,500 രൂപയും നൽകാൻ വിധിയുണ്ടായത്. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ , അംഗങ്ങളായ നിഷാദ് തങ്കപ്പൻ, ഷാജിതാ ബീവി എന്നിവരാണ് വിധി പ്രസ്താവിച്ചത്.





























