തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ ചന്ദനമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി. മൈലാഞ്ചിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ ചില്ലകൾ വെട്ടിമാറ്റിയത്. വെട്ടിമാറ്റപ്പെട്ട ചില്ലകൾ ഉദ്യോഗസ്ഥർ മഹസറിൽ രേഖപ്പെടുത്തിയ ശേഷം ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ കാന്റീന്റെ അറ്റകുറ്റപ്പണികൾക്കായാണ് തൊഴിലാളികൾ എത്തിയത്. കാന്റീനോട് ചേർന്നുനിന്ന ചന്ദനമരത്തിന്റെ ഒരു വലിയ ശിഖരം അപകടകരമായ രീതിയിൽ താഴേക്ക് അടർന്നു വീഴാറായ നിലയിലായിരുന്നു. ചന്ദനമരത്തിന്റെ ഇലകൾ ചെറുതായതുകൊണ്ടും മൈലാഞ്ചി ഇലകളോട് സാമ്യമുള്ളതുകൊണ്ടും തൊഴിലാളി ഇത് മൈലാഞ്ചിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
ശിഖരം വീണ് കാന്റീന്റെ ഷീറ്റ് വരെ പൊട്ടിയ അവസ്ഥയിലായിരുന്നതിനാൽ അത് മുറിച്ചുമാറ്റുന്നതാണ് നല്ലതെന്ന് കരുതിയാണ് ഇവർ പ്രവർത്തിച്ചത്. ചന്ദനമരം മുറിക്കുന്നത് നിയമവിരുദ്ധമായതിനാൽ അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ പോലും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ കേസ് നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. കരാറുകാരൻ, ഓവർസിയർ, എ.ഇ, മരം മുറിച്ച തൊഴിലാളി എന്നിവർക്കെതിരെ നിലവിൽ മഹസർ തയ്യാറാക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് ചന്ദനമരത്തിന്റെ ഇലകൾ തിരിച്ചറിയാൻ പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും ദേവസ്വം ബോർഡ് ആസ്ഥാനത്തുള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.





























