ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം. നീർക്കുന്നം സ്കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ജി സുധാകരൻ പാർട്ടിയിൽ നിന്ന് എല്ലാം നേടിയ ശേഷമാണ് പാർട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പറഞ്ഞു. എന്നാൽ താൻ 25000 വോട്ടുകൾ നേടിയാണ് വിജയിച്ചതെന്നായിരുന്നു ജി.സുധാകരന്റെ മറുപടി. പിടിഎ പ്രസിഡണ്ട് പ്രശാന്ത് കുട്ടിയും സിപിഎം പഞ്ചായത്ത് അംഗം ഹാരിസുമാണ് ജി സുധാകരനുമായി തർക്കത്തിൽ ഏർപ്പെട്ടത്. സ്കൂൾ പൊളിക്കാൻ കരാർ എടുത്തവർ മണ്ണുകൂടി കൊണ്ടുപോയതോടെ അവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു എന്നായിരുന്നു ആരോപണം.
സ്കൂളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെതിരെ അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. പിടിഎ അറിവോടെയാണ് മണ്ണ് കൊണ്ടു പോയത് എന്ന ആരോപണം ഉയർന്നിരുന്നു. ഇതാണ് തർക്കത്തിൽ കലാശിച്ചത്. പാർട്ടിയിൽ നിന്ന് എല്ലാം നേടിയിട്ടാണ് ജി. സുധാകരൻ പോയത്. മുമ്പ് തങ്ങളെ കൊണ്ട് സാറേ എന്നാണ് വിളിപ്പിച്ചിരുന്നത് എന്നാണ് സിപിഎം പ്രവർത്തകർ പറഞ്ഞത്. താൻ 25,000 വോട്ടിനാണ് വിജയിച്ചത് എന്നാണ് അതിന് മറുപടിയായിട്ട് സുധാകരൻ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി അതിലും അധികം ഭൂരിപക്ഷത്തോടെ വിജയിച്ചത് എന്നാണ് സിപിഎം പ്രവർത്തകർ മറുപടിയായി പറയുന്നുണ്ട്. അതേസമയം, സ്കൂളുമായി ബന്ധപ്പെട്ടുള്ള മണ്ണെടുപ്പ് ആരോപണം വ്യാജമാണെന്നാണ് പിടിഎ അറിയിച്ചു.






























