ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നാല് സെക്കന്റ് നേരത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മുന്‍നിര്‍ത്തി എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകാശത്ത് വെച്ചാണ് നിയന്ത്രണം നഷ്ടമായതെന്നും വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ പൈലറ്റിന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം താഴേക്ക് പോയതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. എലിവേറ്ററുകൾ ഉള്‍പ്പെടെയുള്ള പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ നാല് സെക്കന്റ് നേരത്തേക്ക് പൂര്‍ണമായും ഒരേസമയം പ്രവര്‍ത്തനഹരിതമായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിമാനം താഴ്ന്ന് തുടങ്ങിയതോടെ ഓട്ടോ പൈലറ്റ് സംവിധാനം തനിയെ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. കോ പൈലറ്റ് വിമാനത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ നാല് സെക്കന്റിന് ശേഷം ഹൈഡ്രോളിക് സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുകയായിരുന്നു.






























