തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. മലയാളം സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. അനീതികൾക്കെതിരെ ആദ്യം പ്രതികരിക്കുന്നത് ക്യാമ്പസുകളാണ്. മുദ്രാവാക്യം വിളികൾക്കും സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ക്യാമ്പസുകളെ നിശബ്ദമാക്കിയാൽ മാത്രമേ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ കഴിയൂ എന്ന് അധികൃതർ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിസിമാരുടെ യോഗം വിളിച്ചുചേർത്താണ് എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന് നിയന്ത്രണം കൊണ്ടുവരാൻ നിർദ്ദേശം നൽകിയത്. സർവകലാശാലകളെ കാവിവൽക്കരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് സഞ്ജീവ് പറഞ്ഞു. പരീക്ഷാ ചോദ്യപേപ്പറുകൾ ചോരുന്നതുപോലുള്ള ഗൗരവകരമായ വിഷയങ്ങളിൽ ചോദ്യം ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് കേവലം രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല, അക്കാദമിക് സ്വഭാവത്തെയും ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.





























