നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐ.എ.എസ് അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ തത്സമയ ദൃശ്യങ്ങൾ ചീഫ് ഇലക്ട്റൽ ഓഫീസിലെ കൺട്രോൾ റൂമിൽ തയ്യാറാക്കിയിട്ടുള്ള മോണിറ്ററിൽ നിരീക്ഷിച്ചു കൊണ്ടിരിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് തൽസമയ വിവരങ്ങൾ അറിയിക്കുന്നതിന് പ്രത്യേക ടീമിനെയും വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും അവയ്ക്കെതിരെ നടപടി എടുക്കുന്നതിനും പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
പോളിംഗ് ദിനമായ ജൂൺ 19 വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6.30 വരെ എക്സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമത്തിലോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പോളിംഗിൻ്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തിൽ അഭിപ്രായ സർവേ, മറ്റ് സർവേ ഫലങ്ങൾ ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.





























