തൊടുപുഴ : മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് ഉദ്യോഗസ്ഥതലയോഗ തീരുമാന പ്രകാരമെന്നു റിപ്പോര്‍ട്ട്. ജലവിഭവവകുപ്പു സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. വനംവകുപ്പ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിലാണു വിശദീകരണം. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുത്തിയ ഉത്തരവ് നാളെ തമിഴ്നാടിന് അയക്കും.
മരംമുറി ഉത്തരവിലേക്കു നയിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശം നൽകി. ഉത്തരവിനു കാരണമായ സുപ്രീംകോടതി ഉത്തരവും വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ നിയമവശവും പരിശോധിക്കാനാണു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. എന്നാൽ ഈ തീരുമാനം മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെയായിരുന്നു. തുടർന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അസാധാരണ നടപടിയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ജലവിഭവവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണു തീരുമാനമെന്നാണു വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏതു സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോര. സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.