അഹമ്മദാബാദ് : സീനിയോറിറ്റി ഉണ്ടായിട്ടും ത്രിപുര ചീഫ് ജസ്റ്റിസ് അകീൽ കുറൈശിയെ സുപ്രീംകോടതി ജഡ്ജിസ്ഥാനത്തേക്കുള്ള ശുപാർശപ്പട്ടികയിൽനിന്ന് തഴഞ്ഞത് വിവാദത്തിൽ. ഗുജറാത്തിൽ ഹൈക്കോടതി ജഡ്ജിയായിരിക്കെ അന്ന് സംസ്ഥാനമന്ത്രിയായിരുന്ന അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പോലീസ് കസ്റ്റഡിയിൽ വിട്ടത് ജസ്റ്റിസ് കുറൈശിയാണ്. പിന്നീട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനവും പലവട്ടം അദ്ദേഹത്തിന് നിഷേധിക്കുകയുണ്ടായി.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുൾപ്പെടെ ഒന്‍പതുപേരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം കഴിഞ്ഞദിവസം ശുപാർശചെയ്തത്. 17 വർഷമായി ഹൈക്കോടതി ജഡ്ജിയായ അകീൽ കുറൈശിയുടെ പേര് ഇതിലില്ല. ഏറ്റവും മുതിർന്ന ജഡ്ജിമാരായ കുറൈശിയെയും കർണാടക ചീഫ് ജസ്റ്റിസ് അഭയ് ഓകയെയും പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ആർ.എഫ് നരിമാൻ നിർബന്ധം പിടിച്ചിരുന്നു എന്നാണ് സൂചന. നരിമാൻ വിരമിച്ചതിനു പിന്നാലെയാണ് കുറൈശിയെ ഒഴിവാക്കി പട്ടിക തീരുമാനിച്ചത്. ജസ്റ്റിസ് ഓകയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
2010 ൽ ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെ സൊഹ്റാബുദ്ദിൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജസ്റ്റിസ് അകീൽ കുറൈശി രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടത് സംസ്ഥാനസർക്കാരിന് വൻതിരിച്ചടിയായിരുന്നു. സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി തിരുത്തിയായിരുന്നു ഈ തീരുമാനം. 2012 ൽ ലോകായുക്ത നിയമനക്കേസിലും അന്നത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഹർജി ജസ്റ്റിസ് കുറൈശി തള്ളിയിരുന്നു. റിട്ട.ജസ്റ്റിസ് ആർ.എ മേത്തയെ ലോകായുക്തയാക്കിയ ഗവർണർ കമലാ ബെനിവാളിന്റെ നടപടിയെയാണ് മോദി സർക്കാർ ചോദ്യംചെയ്തത്. കുറൈശിയുടെ വിധി പിന്നീട് സുപ്രീംകോടതി ശരിവെച്ചു. ഗുജറാത്ത് കലാപത്തിൽ 23 പേരെ കൂട്ടക്കൊല ചെയ്ത ഒഡേ കേസിൽ 14 പേരുടെ ജീവപര്യന്തം ശരിവെച്ചതും കുറൈശിയുടെ ഹൈക്കോടതി ബെഞ്ചാണ്.
2018 നവംബറിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുഭാഷ് റെഡ്ഡി സുപ്രീംകോടതിയിലേക്ക് പോയശേഷമാണ് ജസ്റ്റിസ് കുറൈശിയുടെ സ്ഥാനക്കയറ്റം ആദ്യം തടയുന്നത്. അദ്ദേഹത്തേക്കാൾ ജൂനിയറായ ജഡ്ജിയെ ആക്ടിങ് ചീഫ് ജസ്റ്റിസാക്കി. ഹൈക്കോടതി ബാർ അസോസിയേഷൻ പണിമുടക്കിയപ്പോൾ കുറൈശിക്ക് ആ സ്ഥാനം നൽകി ഉത്തരവ് തിരുത്തി. ഗുജറാത്തിൽ ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്ന അദ്ദേഹത്തെ പിന്നാലെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി.
2019 മേയിൽ മധ്യപ്രദേശിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കൊളീജിയം ശുപാർശചെയ്തു. എന്നാൽ ഇത് കേന്ദ്രസർക്കാർ നിരസിച്ചു. ബോംബെ ബാർ അസോസിയേഷൻ കുറൈശിയെ പിന്തുണച്ച് രംഗത്തുവന്നു. ഗുജറാത്ത് ബാർ അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. നാലുമാസത്തിനുശേഷം കൊളീജിയം കുറൈശിയെ താരതമ്യേന ചെറിയ കോടതിയായ ത്രിപുരയിൽ ചീഫ് ജസ്റ്റിസാക്കുകയായിരുന്നു.