ഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 രോഗമുക്തി നേടിയത് കേരളത്തില്‍. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84% പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍. മാര്‍ച്ച് 9-നും 20-നുമിടയിലാണ് ഇവർ ചികിത്സ തേടിയത്. എന്നാല്‍ ആകെയുള്ള 314 പോസിറ്റീവ് കേസുകളില്‍ കണക്കെടുക്കുന്നത് വരെ 17% പേരാണ് രോഗത്തെ അതിജീവിച്ച് തിരിച്ചു വന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമെന്നത് ഉയര്‍ന്ന നിരക്കാണ്.
ഞായറാഴ്ച പകല്‍ വരെയുള്ള കണക്ക് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 5.5% പേരാണ് രോഗമുക്തി നേടിയത്. അതായത് 35 പേര്‍. ഡല്‍ഹിയിൽ 4.04% (18) പേരും രോഗമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊറോണ മരണ നിരക്കും വളരെ കുറവാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാത്രി വരെ 32 പേരാണ് മരിച്ചത്. തെലങ്കാന, മധ്യപ്രദേശ്-11 വീതം ഡല്‍ഹി- 6 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക്.
പല കൊവിഡ് കേസുകളിലും വേഗത്തിലാണ് കേരളത്തില്‍ രോഗം ഭേദമായത്. കേരളത്തിലേതിനേക്കാള്‍ കുറവ് കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ മരണ നിരക്ക് കേരളത്തേക്കാള്‍ കൂടുതലാണ്. ആദ്യ കേസുകള്‍ പരിഗണിക്കുമ്പോള്‍ മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ നിരക്ക് കൂടുതലായിരുന്നെങ്കിലും പിന്നീട് തബ്‌ലീഗുമായി ബന്ധപ്പെട്ട് കേസുകളിലുണ്ടായ വര്‍ധന തിരിച്ചടിയായിട്ടുണ്ട്. അതേസമയം റൂട്ട് മാപ്പ് തയ്യാറാക്കി ആയിരക്കണക്കിനാളുകളെ ക്വാറന്റൈന്‍ ചെയ്തത് കേരളത്തിന് ഏറെ ആശ്വാസകരമായി.
രാജ്യത്ത് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ആളുകളും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. റാന്നിയിലെ ദമ്പതിമാരുടെ ടെസ്റ്റ് ഫലം ഒമ്പത് തവണയും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗമുക്തി നേടിയതായി ഇവരെ കണക്കാക്കിയത്. ചിലരില്‍ കൊവിഡ് വൈറസ് കുറച്ചു കാലം നിഷക്രിയമായി തുടര്‍ന്ന് രോഗം തിരികെ വരാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് 9 തവണ ടെസ്റ്റ് നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെ കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് കേരളത്തിലെ കൊറോണ ചികിത്സയെന്നും രോഗികള്‍ക്ക് അധികം സമ്മര്‍ദ്ദം കൊടുക്കാത്ത അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.