തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിൻ’ നടപ്പാവാതെ എ.ടി.എമ്മും പി.ഒ.എസ്. മെഷീനും. ബാങ്കുകളിൽ പലയിടത്തും കൈ ശുചീകരിക്കാൻ സൗകര്യമുണ്ട്. എന്നാൽ എ.ടി.എമ്മിൽ സാനിറ്റൈസർ പോലുമില്ല. കടകളിലും പെട്രോൾ പമ്പുകളിലുമൊക്കെ പി.ഒ.എസ്. (പോയന്റ് ഓഫ് സെയിൽ) മെഷീൻ വഴിയാണ് പണമിടപാട്. ഇതിൽ ഒരേ കീ പാഡിൽ പലർക്കും പിൻ നമ്പർ അടിക്കേണ്ടതും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. ഈ രണ്ടു മെഷീനുകളും ഉപയോഗിച്ചാലുടൻ സാനിെറ്റസർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവണം.
കൊറോണ പടരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണം ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ബാങ്കിൽ ബോധവത്‌കരണ നിർദേശം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. എന്നാൽ എ.ടി.എം. സെന്ററുകൾക്കായി ഒരു ക്രമീകരണവും ബാങ്കേഴ്സ് സമിതി നിർദേശിച്ചിട്ടില്ല. ചില ബാങ്കുകൾ ബാങ്കിനോട് ചേർന്ന എ.ടി.എമ്മുകളിലും നഗരത്തിലെ പ്രധാന സെന്ററുകളിലും സാനിറ്റൈസർ വെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനം സർക്കാർ നിർത്തിയിട്ടുണ്ട്. ഇ-പോസ് മെഷീൻ വഴിയാണ് റേഷൻ വിതരണം ചെയ്യുന്നത്. പഞ്ചിങ് ഒഴിവാക്കി മൊബൈലിലേക്കുവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. ഏതെങ്കിലും കാരണവാശാൽ ഇങ്ങനെ നടന്നില്ലെങ്കിൽ പഞ്ചിങ് ഇല്ലാതെതന്നെ റേഷൻ നൽകണമെന്നാണ് സർക്കാർ നിർദേശം.