ബെയ്‌ജിങ് : കൊവിഡ് 19 ( കൊറോണ വൈറസ് ) ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,486 ആയി. 1,483 പേരാണ് ചൈനയിൽ മാത്രം മരിച്ചത്. രോഗം ബാധിച്ച് ഇന്നലെ 116 പേർ ചൈനയിൽ മരിച്ചു. 64,600 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ഇന്നലെ ജപ്പാനിൽ 80 വയസുകാരി മരിച്ചിരുന്നു. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാൻ. ഹോങ്കോങ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ഒരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറോണ ഭീഷണി കാരണം ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാർക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ രോഗികളായ രണ്ട് ഇന്ത്യക്കാരെ ജപ്പാൻ സർക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകൾ ഒഴിച്ചാൽ രാജ്യത്ത് എവിടെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും ഹർഷവർധൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ലോകമാകെ വൻ ഭീതി പരത്തിയ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ആശ്വാസ വാർത്തകളാണ് വരുന്നത്. രോഗബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. വിദ്യാർത്ഥിയുടെ പരിശോധനാ റിപ്പോർട്ടുകളെല്ലാം തുടർച്ചയായി നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെങ്കിലും വിദ്യാർത്ഥി ഈ മാസം 26 വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.