ചെന്നൈ : തമിഴ്നാട് മുൻ മന്ത്രിക്കും ഭർത്താവിനും അഴിമതിക്കേസിൽ അഞ്ചുവർഷം തടവുശിക്ഷ. 1991-96 കാലത്ത് എ.ഐ.എ.ഡി.എം.കെ. സർക്കാരിൽ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന ആർ. ഇന്ദിരാകുമാരിക്കും ഭർത്താവ് ബാബുവിനുമാണ് ശിക്ഷ. ഇവർക്കുപുറമേ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഷണ്മുഖത്തെ മൂന്നുവർഷം തടവിനും ശിക്ഷിച്ചു. എം.പി.മാർക്കും എം.എൽ.എ.മാർക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട് കോടതിമുറിയിൽ മയങ്ങിവീണ ഇന്ദിരാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഇന്ദിരാകുമാരിയുടെ സഹായി വെങ്കടകൃഷ്ണനെ പതിനായിരം രൂപ പിഴ ചുമത്തി വിട്ടയച്ചു. മറ്റൊരു പ്രതിയായിരുന്ന സാമൂഹികക്ഷേമ വകുപ്പ് മുൻ സെക്രട്ടറി കൃപാകരൻ വിചാരണ കാലയളവിൽ മരിച്ചു.മന്ത്രിയായിരുന്നപ്പോൾ ഇന്ദിരാകുമാരി അധികാരമുപയോഗിച്ച് സർക്കാർ ഖജനാവിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുള്ള 15.45 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് ഭർത്താവ് ബാബു നടത്തിയിരുന്ന സന്നദ്ധ സംഘടനയ്ക്ക് വഴിവിട്ട് അനുവദിക്കുകയായിരുന്നു. ഇതിൽ അഴിമതി നടന്നതായും പണം ചെലവഴിച്ചില്ലെന്നും ആരോപിച്ചാണ് പരാതിയുയർന്നത്. കേസന്വേഷിച്ച സി.ബി.സി.ഐ.ഡി. പോലീസ് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 2004-ൽ കുറ്റപത്രം സമർപ്പിച്ചു.
പിന്നീട് എം.പി.മാർക്കും എം.എൽ.എ.മാർക്കുമെതിരായ കേസുകൾക്കുള്ള കോടതിയിലേക്ക് കേസ് മാറ്റി. ഇന്ദിരാകുമാരി മന്ത്രിയായിരുന്നപ്പോൾ ജയലളിതയായിരുന്നു മുഖ്യമന്ത്രി. പിന്നീട് 2006-ൽ പാർട്ടിവിട്ട് ഡി.എം.കെ.യിൽ ചേർന്നു. സാഹിത്യവിഭാഗം ഭാരവാഹിയായിരിക്കേയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.