കൊച്ചി : കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ 13 പേർക്ക് അനുമതി നൽകി ഹൈക്കോടതിയുടെ ഉത്തരവ്. ഇതിൽ 12 പേർ കോഴിക്കോട് ജില്ലയിലുള്ളവരും ഒരാൾ വയനാട് ജില്ലയിലുള്ളയാളുമാണ്.
ജനവാസകേന്ദ്രങ്ങളിൽ കാട്ടുപന്നികൾ തുടർച്ചയായി കൃഷി നശിപ്പിക്കുന്നത് തടയാനായി കർഷകസംഘടനയായ വിഫാമിന്റെ നേതൃത്വത്തിൽ നൽകിയ ഹർജിയിലാണ് താത്‌കാലിക അനുമതിനൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ഉത്തരവിട്ടത്. ജൂലായ് 23 ന് 12 പേർക്കും സെപ്റ്റംബർ രണ്ടിന് പത്തുപേർക്കും കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഹൈക്കോടതി നൽകിയിരുന്നു.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ അപേക്ഷനൽകുന്ന സമയത്ത് ഉപാധികളോടെ കൊല്ലാനുള്ള അനുമതിയാണ് നൽകിയിരുന്നത്. ഏതുവിധേനയും കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയിരിക്കുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ.സുമിൻ.എസ് നെടുങ്ങാടനും ജെ.ആർ പ്രേംനവാസും പറഞ്ഞു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൃഷിയിടങ്ങളിൽ ഇറങ്ങുന്നവയെ കൊല്ലാൻ എല്ലാവർക്കും അനുമതിനൽകുക, ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതുവരെ കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകുക, അനുമതി വരുന്നതുവരെ പരാതിക്കാരായ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിനൽകുക എന്നീ മൂന്ന് ആവശ്യങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. ഇതിൽ മൂന്നാമത്തെ ആവശ്യത്തിനാണ് താത്‌കാലിക ഉത്തരവായത്.