തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാദം അവിശ്വസനീയം. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്. കാപ്പ അടക്കം 7 കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത്. സുഗതൻ കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന മേയർ വിവി രാജേഷിന്റെ വാദം തെളിയിക്കുന്ന പൊലീസ് രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ആർ സുഗതനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് 2023 ലാണ്.
കാപ്പ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒന്നെങ്കിൽ തടവിലിടുകയോ അല്ലെങ്കിൽ നാടുകടത്തുകയോ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിടുകയോ വേണം. 2023 ൽ ആദ്യ കാപ്പ കേസിൽ അങ്ങനെ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിട്ടു. പിന്നീട് 2025 ലും കാപ്പ ചുമത്തി. നാല് മാസം ഒപ്പിട്ടപ്പോഴേക്കും ബാക്കിയുള്ള രണ്ട് മാസം ഇളവ് ചെയ്തു. ഇതിനെല്ലാം ഇടയിലാണ് 2019 മുതൽ 2026 വരെ മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളിൽ സുഗതൻ പ്രതിയായത്.





























