ചെന്നൈ: മുടിയിലൂടെ പടരുന്ന പുതിയ പകർച്ചവ്യാധി തടയാൻ തല മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ നൽകുമെന്ന വ്യാജ പ്രചാരണത്തിൽ കുടുങ്ങി മൂന്ന് സ്ത്രീകൾ കബളിപ്പിക്കപ്പെട്ടു. സേലം ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. കുടുംബാംഗങ്ങളുടെ മുഴുവൻ പേരുവിവരങ്ങളും കൃത്യമായി പറഞ്ഞുകൊണ്ട് വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. കോവിഡിനെ വെല്ലുന്ന രീതിയിൽ മുടിയിലൂടെ പകരുന്ന ഒരു പുതിയ രോഗം വ്യാപിക്കുന്നുണ്ടെന്നും ഇതിൽ നിന്ന് രക്ഷനേടാൻ ഉടൻ തന്നെ മൊട്ടയടിക്കണമെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു.
മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും വിദ്യാർഥികൾക്ക് 45,000 രൂപയും ലാപ്ടോപ്പും നൽകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. വീട്ടിലെ പുരുഷൻമാർക്ക് 60,000 രൂപയാണ് തലയൊന്നിനു വാഗ്ദാനം നൽകിയത്. അടുത്ത ദിവസം ഉദ്യോഗസ്ഥൻ ഗ്രാമത്തിൽ എത്തുമെന്നും മൊട്ടയടിച്ചവർക്കു മാത്രം പണം വിതരണം ചെയ്യുമെന്നും ഫോണിൽ വിളിച്ചയാൾ സ്ത്രീകളോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. മൂന്നു സ്ത്രീകൾ മൊട്ടയടിച്ച ശേഷം വിളിച്ചയാളെ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.





























