ലക്നൗ: ഉത്തർപ്രദേശിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറിയെന്നാരോപിച്ച്, സർക്കാർ സ്കൂളിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ 50 കാരനായ അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സ്കൂളിന് പുറത്ത് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. തുടർന്ന് പോലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഇന്നലെയാണ് സംഭവം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ധ്യാപകൻ പെൺകുട്ടിയെ സ്കൂളില ആളൊഴിഞ്ഞ സ്മാർട്ട് ക്ലാസ് മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി മോശമായി പെരുമാറുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാൽ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. മോശം പെരുമാറ്റത്തെ ചോദ്യംചെയ്ത മറ്റ് സ്കൂർ ജീവനക്കാരുമായും ഇയാൾ വഴക്കിട്ടതായാണ് വിവരം.രക്ഷിതാക്കളും നാട്ടുകാരും ഇന്നലെ രാവിലെ സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ ബേസിക് ശിക്ഷാ അധികാരി മനീഷ് കുമാർ സിംഗ് അറിയിച്ചു. ആരോപണങ്ങൾ ഗൗരവകരമാണെന്നും പെൺകുട്ടികളുടെ സുരക്ഷയും സ്കൂളിലെ പഠനാന്തരീക്ഷവും കണക്കിലെടുത്താണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.





























