ടെഹ്രാൻ: കുവൈറ്റിലെയും ബഹ്റൈനിലെയും 18 പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം. അമേരിക്കയുടെ പ്രകോപനത്തിനുള്ള നിർണായക സൈനിക തിരിച്ചടിയാണിതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) ആക്രമണത്തെ വിശേഷിപ്പിച്ചു. കുവൈറ്റിലെ അലി അൽ സലേം, അഹമ്മദ് അൽ ജാബിർ വ്യോമതാവളങ്ങളും ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളവും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയെന്നാണ് ഇറാൻ ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട്. അതേസമയം ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പൽ ആക്രമിച്ചുവെന്ന ഇറാൻ്റെ വാദം യുഎസ് സൈന്യം നിഷേധിച്ചു.
അതേസമയം ഇറാനിലെ ജലവിതരണ സംവിധാനങ്ങൾക്കു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണം ബോധപൂർവമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആരോപിച്ചു. ആക്രമണത്തിൽ 10 ഗ്രാമങ്ങളിലെ 20,000ത്തിലധികം താമസക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന രണ്ട് ജലസംഭരണികൾ തകർന്നു. ഇത് യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടമല്ല, മറിച്ച് ആസൂത്രിതമായ ഒരു യുദ്ധക്കുറ്റവും മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വിമർശിച്ചു. സാധാരണക്കാരുടെ ജീവിതനിലനിൽപ്പിന് ആധാരമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇത്തരം വ്യവസ്ഥാപിതമായ ക്രൂരമായ ആക്രമണങ്ങൾ നടത്തുന്നതിന് അമേരിക്ക മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.





























