ഓയൂർ: വിവാഹവാഗ്ദാനം നൽകിയും വ്യാജ ബിസിനസ് സംരംഭങ്ങളുടെ പേരിൽ മോഹനവാഗ്ദാനങ്ങൾ നൽകിയും സംസ്ഥാന വ്യാപകമായി കോടികൾ തട്ടിയെടുത്ത ദമ്പതിമാർ പിടിയിൽ. ചെട്ടികുളങ്ങര സ്വദേശി ബിജു ബാലൻ (55), ഭാര്യ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് എറണാകുളം മരടിൽനിന്ന് പിടികൂടിയത്. ഏകദേശം 10 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിദേശരാജ്യങ്ങളിൽ കമ്പനികൾ ആരംഭിച്ച് സാധനങ്ങൾ വാങ്ങിയ ശേഷം മുങ്ങുന്നതും, അവിവാഹിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി പറ്റിച്ച് പണം തട്ടുന്നതുമായിരുന്നു ഇവരുടെ പ്രധാന രീതി.
ഓയൂർ സ്വദേശിയിൽ നിന്ന് ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പ് വാഗ്ദാനം ചെയ്ത് 10.5 ലക്ഷം രൂപ തട്ടിയ കേസിലെ അന്വേഷണമാണ് ഇവരെ കുടുക്കിയത്. കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 85 ലക്ഷം രൂപയും ഖത്തർ ലോകകപ്പിനിടെ മെസ് തുടങ്ങാമെന്ന് പറഞ്ഞ് കായംകുളം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപയും തട്ടിയതുൾപ്പെടെ നിരവധി കേസുകൾ ഇവർക്കെതിരെയുണ്ട്.





























