ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റുചെയ്തത്. ഇവർ 2024 മുതൽ പാകിസ്ഥാന്റെ ചാരസംഘടനകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2024-നും 2025-നുമിടയിൽ ദമ്പതിമാർ എട്ട് ഇന്ത്യൻ സിംകാർഡുകൾ സംഘടിപ്പിച്ച് ദുബായ് വഴി പാകിസ്ഥാനിലേക്കയച്ചുകൊടുത്തതായി പോലീസ് അറിയിച്ചു. ഇതിന് പാകിസ്ഥാനിലെ ആളുകളിൽനിന്ന് 30,000 രൂപ ലഭിച്ചു. സിംകാർഡുകൾ വാട്‌സാപ്പ് അക്കൗണ്ടുകളെടുക്കാനാണ് ഉപയോഗിച്ചത്.
സാമൂഹികമാധ്യമങ്ങൾ വഴിയും എൻക്രിപ്റ്റഡ് ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾവഴിയും ഇന്ത്യയിലെ പ്രവർത്തകരും സ്ലീപ്പർ സെല്ലുകളുമായി പാക് ഏജന്റുമാർ ബന്ധപ്പെട്ടു. കന്റോൺമെന്റ് മേഖലകളിൽ നിരീക്ഷണം നടത്താനും ചാരവൃത്തിക്കായി ആളുകളെ റിക്രൂട്ട് ചെയ്യാനുമാണ് സാഹിലിനെ ചുമതലപ്പെടുത്തിയിരുന്നത്. കോർട്ട് മാർഷൽ നടപടി നേരിടുന്ന ഇന്ത്യൻ സൈനികരുടെ വിവരങ്ങളും സാഹിൽ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിരോധസ്ഥാപനങ്ങൾ, സൈനികപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും പാക് ചാരശൃംഖല തേടിയിരുന്നു.
ഡൽഹി സരായ് കലേ ഖാനിലെ ചാന്ദ് ബീബി ക്യാമ്പിൽ താമസിക്കുന്ന സാഹിലിനെയാണ് സ്‌പെഷ്യൽ സെൽ ആദ്യം അറസ്റ്റുചെയ്തത്. സാഹിലിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പാക് ഏജന്റുമാരുമായുള്ള ആശയവിനിമയങ്ങൾ കണ്ടെത്തിയത്. ഇതിൽനിന്നുതന്നെയാണ് സമീറയുടെ പങ്കും സ്ഥിരീകരിച്ചത്. 2022-ൽ സമീറ വഴിയാണ് പാക് ഏജന്റുമായുള്ള ബന്ധം സ്ഥാപിച്ചത്. 2024-ൽ ഇൻസ്റ്റഗ്രാം വഴി പാക് ഏജന്റുമായി സാഹിൽ ബന്ധപ്പെട്ടു. പാക് ഏജന്റാണ് അവിടത്തെ ഇന്റലിജൻസ് വിഭാഗത്തിന് ദമ്പതിമാരെ പരിചയപ്പെടുത്തിയത്.
പണം വാഗ്ദാനം ചെയ്ത് അവർ ദമ്പതിമാരെ ചാരപ്രവർത്തനത്തിന് വിനിയോഗിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയുടെ ബി.എ. ബിരുദധാരിയാണ് സാഹിൽ. 2025 ജൂൺമുതൽ സാഹിലിന് ജോലിയില്ല. ഡൽഹിയിൽ പഠിച്ച സമീറ നോയ്ഡയിലെ കോൾ സെന്ററിൽ ജോലിചെയ്തുവരുകയായിരുന്നു.


































