മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സുവിശേഷ പ്രസംഗകനെ തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തിരുനെൽവേലി തേവർകുളം സ്വദേശി എസ്. അബ്രഹാമിനെ(47)യാണ് ജഡ്ജി സുരേഷ്‌കുമാർ ശിക്ഷിച്ചത്. പത്തു ലക്ഷം വീതം നാലുപേർക്കുമായി പിഴത്തുക നൽകുകയും വേണം. 2022-ൽ തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയിരുന്ന പെൺകുട്ടിയെ പള്ളിക്കുസമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം അമ്മയോട് പറഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിൽ പള്ളിയിൽ മ്യൂസിക് പഠിക്കാൻപോയിരുന്ന മറ്റു മൂന്നു പെൺകുട്ടികളെയും അബ്രഹാം പീഡിപ്പിച്ചതായി അറിഞ്ഞു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. 2020-ലെ കോവിഡ് കാലത്തു മുതൽ 2022 വരെയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് തിരുനെൽവേലി എസ്.പി വിശ്വേഷ് ബാലസുബ്രമണ്യം ശാസ്ത്രി പറഞ്ഞു. വിവരം പുറത്തുപറയരുതെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 2022-ലാണ് അബ്രഹാമിനെ പോക്സോ കേസിൽ അറസ്റ്റു ചെയ്യുന്നത്. ഏറെക്കാലം കേസ് മന്ദഗതിയിലായിരുന്നു. പിന്നീട് എ.എസ്.പി. കെ. ഷൺമുഖം 2026-ൽ അന്വേഷണം ഏറ്റെടുത്തതോടെ ഉടനടി കുറ്റപത്രം സമർപ്പിച്ച് തിരുനൽവേലി പോക്സോ കോടതിയിൽ വിചാരണ തുടങ്ങി.
ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കി കഴിഞ്ഞദിവസം ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് ഹാജരായത്. പീഡനത്തിനിരയായ നാലു പെൺകുട്ടികളും രക്ഷിതാക്കളും കോടതിയിൽ കൃത്യമായി മൊഴി നൽകിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ വിധിച്ചത്.































