തിരുവല്ല : ഭർതൃ സഹോദരി ഭവനത്തിന്റെ പൂട്ടുപൊളിച്ച് താമസിക്കാൻ ഭാര്യയ്ക്ക് കോടതി അനുമതി നൽകി. ഗാർഹിക പീഢനത്തിൽ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം അനുസരിച്ച് എതിർകക്ഷികളായ ഭർത്താവിനും ഭർത്താവിന്റെ സഹോദരി രമണി രാജ്യവിനും എതിരെ ഫയൽ ചെയ്ത ഹർജിയിലാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പെരുമ്പെട്ടി കൊറ്റനാട് രവിപുരത്ത് വീട്ടിൽ രോഹിണി സുതന്റെ ഭാര്യയായ റാന്നി ചേത്തയ്ക്കൽ വില്ലേജിൽ കാവിൽ വീട്ടിൽ കെ.കെ. പ്രസന്നകുമാരി ഫയൽ ചെയ്ത കേസിലാണ് കോടതി അനുമതി നൽകിയത്. ഭർത്താവിനൊപ്പം വിവാഹ ശേഷം പങ്കിട്ടു താമസിച്ച ഭർതൃ സഹോദരിയുടെ വീടിന്റെയും ഗേറ്റിന്റെയും പ്രധാന വാതിലിന്റെയും പൂട്ടുകൾ പെരുമ്പെട്ടി പോലീസിന്റെ സാന്നിദ്ധ്യത്തിൽ പൊളിച്ച് വീടിനകത്തു കയറി താമസിക്കുവാൻ യുവതിയ്ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നൽകി.
ഭർത്താവിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുളള വീട്ടിൽ പ്രസന്നകുമാരിയെ താമസിപ്പിക്കണമെന്നുള്ള കോടതി ഉത്തരവ് പാലിക്കാതെ വീടും ഗെയ്റ്റും പൂട്ടിയതിനെ തുടർന്ന് കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് അനുസരിച്ച് പോലീസ് എത്തിയിട്ടും തുറന്നു കൊടുക്കുവാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടർന്ന് പ്രസന്നകുമാരി പൂട്ടു പൊളിച്ച് അകത്തു കടക്കാൻ അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു.