തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതി നടപടികൾ ഇന്ന്. ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാകും. ഇതിനിടെ പ്രതികൾ പിടിയിലായത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാറിൽ നിന്നാണെന്ന തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ പോലീസിന്‍റെ പിടിയിലാകുന്നത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് KL 26 L 3030 എന്ന കാറിൽ നിന്നും ഇവരെ പോലീസ് പിടികൂടിയത്.
ഈ കാർ രാഹുൽ ബി.ആർ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതേ കാറിനൊപ്പം താൻ നിൽക്കുന്ന ചിത്രം രാഹുൽ മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതടക്കമുള്ള തെളിവുകൾ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച രാഹുലിനോട് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ഈ സമയത്തിനുള്ളിൽ നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് ആലോചിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാകുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.





























