അലഹബാദ് : ജീവനാംശം തേടി സമർപ്പിച്ച ഹർജിയിൽ ഭർത്താക്കന്മാരുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയെ പരിരക്ഷിക്കേണ്ടത് ഭർത്താവിന്‍റെ നിയമപരവും പവിത്രവുമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്‍റെ ആകെ വരുമാനത്തിന്‍റെ 25 ശതമാനം വരെ ജീവനാംശമായി ഭാര്യയ്ക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാമെന്നും ജസ്റ്റിസ് മദൻ പാൽ സിംഗ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.
ഷാജഹാൻപൂർ സ്വദേശിയായ സുരേഷ് ചന്ദ്ര എന്ന വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. തന്‍റെ ഭാര്യയ്ക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. താൻ ഒരു സാധാരണ തൊഴിലാളി ആണെന്നും ഇത്രയും തുക നൽകാൻ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ, ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യവാനായ ഒരാൾക്ക് അധ്വാനിച്ച് പണം കണ്ടെത്താനും ഭാര്യയെ സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.





























