പത്തനംതിട്ട : കലഞ്ഞൂർ അനന്തു കൊലക്കേസിൽ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി. പ്രതി ദയ അർഹിക്കുന്നില്ലെന്നും അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമെന്നും ശിക്ഷ വിധിച്ച പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പറഞ്ഞു. 2023 ഫെബ്രുവരിയിൽ ആയിരുന്നു അനന്തുവിനെ ശ്രീകുമാർ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തന്റെ ഭാര്യയുമായി അനന്തുവിന് ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ശ്രീകുമാർ അനന്തുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കലഞ്ഞൂർ കനാലിനോട് ചേര്‍ന്ന് അരക്കിലോമീറ്റർ അകലത്തായി ഇരിക്കുകയായിരുന്ന അനന്തുവിനെ എല്ലാവരും പോയശേഷം കമ്പി കൊണ്ട് തലയ്ക്കടിച്ച് ശ്രീകുമാർ കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മൃതദേഹം കനാലിൽ ഉപേക്ഷിച്ചു. രണ്ടുദിവസത്തിനുശേഷമാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് കനാലിലേക്ക് അനന്തുവിനെ കൊണ്ടുപോയ സ്ഥലത്ത് നിന്ന് ചോരപ്പാടുകളും പോലീസ് ശേഖരിച്ചിരുന്നു. മൃതദേഹത്തിൽ അടിയേറ്റതിന്റെ പാടുകൾ കണ്ടതോടെ സംഭവം കൊലപാതകം ആണെന്ന് പോലീസ് സംശയിച്ചു. ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലും അനന്തുവിന്റെത് മുങ്ങിമരണം അല്ല കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ സംഭവം നടന്ന് രണ്ട് ദിവസത്തിനകം അയൽവാസിയായിരുന്ന ശ്രീകുമാർ പിടിയിലാവുകയായിരുന്നു.
സാഹചര്യ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. പ്രതി കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയതോടെ ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. ദയ അർഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് മൂന്നാം കോടതി ജഡ്ജി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടൽ പോലീസ് എല്ലാ തെളിവുകളും ശേഖരിച്ചിരുന്നു. 28 വയസ്സുകാരനായിരുന്നു കൊല്ലപ്പെടുമ്പോള്‍ അനന്തുവിന്റെ പ്രായം.






























